തൃശൂർ: കാർഷികബിരുദം നേടി പുറത്തിറങ്ങുന്ന വിദ്യാർഥികൾക്കു രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ ഉത്തരവാദിത്വമുണ്ടെന്നു കേരള ഗവർണറും കാർഷിക സർവകലാശാല ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ.
ദേശീയഗീതം ഓർമിപ്പിക്കുന്ന സുജലാം സുഫലാം എന്ന സങ്കല്പം യാഥാർഥ്യമാക്കാൻ നല്ല ജലവും നല്ല ഫലങ്ങളും ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ പങ്കാളികളാകണമെന്നും പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ നടന്ന കേരള കാർഷിക സർവകലാശാലയുടെ 2025 വർഷത്തെ ബിരുദദാനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
വൈസ് ചാൻസലർ ഡോ.ബി. അശോക് അധ്യക്ഷത വഹിച്ചു. 1108 വിദ്യാർഥികൾ ബിരുദം ഏറ്റുവാങ്ങി. ഇതിൽ 89 ഡോക്ടറേറ്റുകളും 254 ബിരുദാനന്തരബിരുദങ്ങളും 628 ബിരുദങ്ങളും 94 ഡിപ്ലോമകളും 43 പിജി ഡിപ്ലോമകളും ഉൾപ്പെടുന്നു.
പഠനമികവ് പുലർത്തിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ബി. അമൃതശ്രീ, ആക്സ എലിസബത്ത് ജോസ്, ജി. നവ്യ, ആലിസ് ആൻ സജിത്ത്, എം. ആദിത്യ രഘുനാഥൻ, മഞ്ജിമ ഷാജി, ടി.എൽ. മിഖ കോഷ് എന്നിവർക്കു സർദാർ പട്ടേൽ മെഡലുകൾ സമ്മാനിച്ചു.
ബിഎസ്സി(അഗ്രി) ഒന്നാംറാങ്ക് നേടിയ ബി. അമൃതശ്രീക്ക് ഡോ. ടി.പി. മനോമോഹൻദാസ് സ്മാരക അവാർഡും പി.ജി. കാർഷികകീടശാസ്ത്രത്തിൽ ഒന്നാംറാങ്ക് നേടിയ എസ്. അഞ്ജുവിന് ഡോ. എം.ആർ.ജി.കെ. നായർ സ്മാരക അവാർഡും എം. അഞ്ജനലക്ഷ്മി, സോന ജെയ്സണ് എന്നിവർക്കു ഫെമി ജോസ് മെറിറ്റ് അവാർഡും എസ്. വിഷ്ണു ചന്ദ്രൻ, അഖില അശോകൻ എന്നിവർക്കു ഡോ.പി.കെ.ആർ. നായർ അവാർഡും സമ്മാനിച്ചു.
സർവകലാശാല രജിസ്ട്രാർ ഡോ.എ. സക്കീർ ഹുസൈൻ, വിദ്യാഭ്യാസവിഭാഗം മേധാവി ഡോ. യാമിനി വർമ, ഡീൻ ഓഫ് ഫാക്കൽറ്റി (അഗ്രി) ഡോ. ജേക്കബ് ജോണ്, ഡീൻ ഓഫ് ഫാക്കൽറ്റി (അഗ്രികൾച്ചറൽ എൻജിനീയറിംഗ്) ഡോ.പി.ആർ. ജയൻ, ഡോ.ഇ.ജി. രഞ്ജിത്ത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രമുഖ വയലിനിസ്റ്റ് ഇടപ്പള്ളി അജിത്കുമാറിന്റെ സംഗീതക്കച്ചേരിയും ഉണ്ടായിരുന്നു.